കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാക്കി റഫാലി’ൽ സിഎജി റിപ്പോർട്ട് തയ്യാർ; രണ്ടു ദിവസത്തിനകം പാർലമെന്‍റിൽ വയ്ക്കും
റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യ നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുകളെക്കുറിച്ചുള്ള വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും. വിവാദമായ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും.
പ്രസിഡന്റിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അധ്യക്ഷന്‍മാര്‍ക്ക് കൈമാറും. ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും കൈമാറുന്ന റിപ്പോര്‍ട്ട് നാളെത്തന്നെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാനാണ് സാധ്യത. ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത് സഭാ സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ചത്തേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.
റഫാല്‍ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ് സിഎജി നടത്തിയിരിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് പ്രതിരോധമന്ത്രാലയമോ ബന്ധപ്പെട്ടവരോ ആരോപണമുന്നയിക്കാതിരിക്കാനാണിത്.
ജൂണ്‍ 2001-നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ തരത്തില്‍ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിര്‍മിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.
പിന്നീട് 2007 ആഗസ്റ്റില്‍ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമാണ് ഫ്രാന്‍സിലെ വിമാനനിര്‍മാണക്കമ്പനിയായ ദസോ ഏവിയേഷന് കരാര്‍ ഏല്‍പിക്കാന്‍ ധാരണയായത്. ദസോ വികസിപ്പിച്ച ‘റഫാല്‍’ എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കുതകുന്നതാണെന്ന് കണ്ടാണ് കരാര്‍ ഏല്‍പിച്ചത്.
ആദ്യം 18 ജെറ്റ് വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കാനും, ബാക്കി വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ നല്‍കി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാര്‍ നല്‍കിയത്. ദസോയുമായി തുടങ്ങിയ ചര്‍ച്ച 2014 വരെ നീണ്ടെങ്കിലും ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടതോടെ, ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015-ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി. 526 കോടി രൂപയ്ക്കാണ് ഓരോ വിമാനവും യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പഴയ കരാര്‍ പ്രകാരം വിമാനനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറില്‍ ഇതില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്‍ഡിഎ ഈ കരാറില്‍ ഓരോ വിമാനത്തിനും നല്‍കുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാര്‍ലമെന്റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുപിഎ കാലത്തെ കരാര്‍ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണം വിലയിലെ തര്‍ക്കമാണെന്നും മോദി സര്‍ക്കാര്‍ അവകാശപ്പെട്ടു.
എന്നാല്‍ റഫാലിന്റെ അനുബന്ധകരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാര്‍ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയന്‍സ് ഗ്രൂപ്പും ആരോപണങ്ങള്‍ നിരന്തരം നിഷേധിച്ചിരുന്നു.