സര്‍ക്കാര്‍ അതിജീവിക്കുമെന്നു സിദ്ധരാമയ്യ ; രാജിക്ക് പിന്നില്‍ സിദ്ധരാമയ്യക്ക് പങ്കെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയം

കര്‍ണാടകയിലെ സംഭവവികാസങ്ങളില്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പ്രതിസന്ധികളെ സര്‍ക്കാര്‍ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല, നിലവിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയാണ് എല്ലാത്തിനും പിന്നിലെന്ന് വ്യക്തമാണ്. ഓപ്പറേഷന്‍ താമരയാണ് ഇത്… എല്ലാം നല്ലതായി പോകുന്നു, പേടിക്കേണ്ടതില്ല. സര്‍ക്കാര്‍ അതിജീവിക്കും, സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല’, സിദ്ധരാമയ്യ പറഞ്ഞു.

രാജിയ്ക്കു പിന്നില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എംഎല്‍എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

രാജിവെച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തു പേരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബി.ജെ.പി എം.എല്‍.എമാരായ അശ്വത് നാരായണ്‍, അരവിന്ദ് ലിംബാവലി എന്നിവരുമുണ്ടെന്നാണ് സൂചന. ഇതാണ് എം എല്‍എമാരുടെ രാജിയ്ക്ക് പിന്നില്‍ ബിജെപിയാണ് എന്ന് ആരോപണത്തിന് കാരണം.

അതേസമയം നടക്കുന്ന രാഷ്ട്രീയനാടകങ്ങളില്‍ പാളയത്തിനകത്ത് പടയൊരുക്കം സംശയിച്ച് കോണ്‍ഗ്രസ് നേതൃത്വം. ചാടിപ്പോയ എംഎല്‍എമാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തുന്ന ഒരു മുതിര്‍ന്ന നേതാവ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജിവച്ച എംഎല്‍എമാരില്‍ ഒരു വിഭാഗമെങ്കിലും സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും രാജിനീക്കം സംബന്ധിച്ച നാടകങ്ങള്‍ സിദ്ധാരാമയ്യയുടെ അറിവോടെയാണ് നടക്കുന്നതെന്നും മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാളയത്തിലെ കള്ളന്‍ എന്നാണ് എംഎല്‍എമാരുമായി സംസാരിച്ച മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ വിശേഷിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.