ആര്‍ട്ടിക്കിള്‍ 370 ; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ രംഗത്തു. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണുണ്ടായത്. കശ്മീര്‍ വിഷയത്തില്‍ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്നലെയാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായത്.രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ രാഷ്ട്രപതി ഒപ്പുവെച്ച് ഉത്തരവിറക്കുകയായിരുന്നു. സംഭവം രാജ്യത്താകെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതേസമയം ജനങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.