കശ്മീര്‍ ; പ്രത്യേക പദവി എടുത്തുക്കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഉടനെ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹര്‍ജിക്കാരനും അഭിഭാഷകനുമായ എംഎല്‍. ശര്‍മയുടെ ആവശ്യം ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി. ഹര്‍ജി അനുയോജ്യമായ ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറുമെന്നും വ്യക്തമാക്കി.

അതുപോലെ കശ്മീരിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയും അടിയന്തരമായി പരിഗണിക്കില്ല. വീട്ടുതടങ്കലിലാക്കിയ കശ്മീര്‍ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തു കൊണ്ടുള്ള വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഒപ്പു വെച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ 35(എ) യും ഇല്ലാതാവും.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

സ്‌കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.