ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍ തന്നെ

ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റില്‍ തന്നെ നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. ഭൂമി ഏറ്റെടുക്കാന്‍ നിയമ മാര്‍ഗങ്ങള്‍ തേടാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ്ഭൂമി എറ്റെടുക്കുക.

ശബരിമല വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കി. കെ പി യോഹന്നാനും സംസ്ഥാന സര്‍ക്കാരും ഉടമസ്ഥാവകാശത്തര്‍ക്കം നടക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ വിമാനത്താവളം നിര്‍മിക്കും. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് തര്‍ക്കത്തില്‍പെട്ട ഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാം. പകരം കോടതിയില്‍ നഷ്ടപരിഹാരതുക കെട്ടിവച്ചാല്‍ മതി. റവന്യുവകുപ്പായിരിക്കും നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുക.

ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ ഭൂമിയുടെ വിപണി വില നോക്കിയാണ്‌നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. ഭൂമിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ വിശദ പദ്ധതി റിപ്പോര്‍ട്ട്, പാരിസ്ഥിതികാഘാത പഠനം എന്നിവ ഇതുവരെനടത്തിയിട്ടില്ല. വിമാനത്താവള ഭൂമി നിശ്ചയിച്ചതോടെ ഇനി തുടര്‍ നടപടികള്‍ വേഗത്തിലാകും.