ശബരിമല വിമാനത്താവളം സര്‍ക്കാരിന് തിരിച്ചടി ; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം കോടതി തടഞ്ഞു. കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബിലീവേഴ്‌സ് ചര്‍ച്ചിനായി അയന ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ നടപടി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു വിരുദ്ധമാണെന്നായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാദം.

ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ക്കു കോട്ടയം കളക്ടര്‍ക്ക് അനുവാദം നല്‍കി റവന്യു സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വര്‍ഷങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കായതിനാല്‍ കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവെയ്ച്ച് ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

തങ്ങളുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുേമ്പാള്‍ നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങള്‍ക്കാണ്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പാല സബ് കോടതിയില്‍ നിലവിലുണ്ട്. ഇതില്‍ തീര്‍പ്പാകും മുമ്പേ തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇത് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.