ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവിറക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കറാണ് ഏറ്റെടുക്കുക. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുള്ളതാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77 വകുപ്പ് പ്രകാരം കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഏറ്റെടുക്കുക.

സുപ്രീംകോടതി വരെ അപ്പീല്‍ പോയാണ് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഹാരിസണ്‍ മലയാളത്തില്‍ നിന്നും നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച വാങ്ങിയ ഭൂമി സര്‍ക്കാര്‍ ഭൂമിയാണ് എന്ന് നേരത്തെ എം ജി രാജമാണിക്യം ഐഎഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശബരിമലയില്‍ ?ഗ്രീന്‍ഫില്‍ഡ് വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ശബരിമല വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്. വിമാനത്താവളം സ്‌പെഷല്‍ ഓഫിസര്‍ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവര്‍ തയാറാക്കിയ പദ്ധതിക്കു ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകള്‍ അനുമതി നല്‍കിയിരുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരത്തെ പണം കെട്ടിവച്ച് ഭൂമിയേറ്റെടുക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണിയില്‍ സിപിഐ അടക്കമുള്ള കക്ഷികളും പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധവുമായി രം?ഗത്തു വന്നിരുന്നു. പല ജില്ലകളിലും സര്‍ക്കാര്‍ ഭൂമിയെ ചൊല്ലിയുള്ള കേസുകള്‍ നിലവിലുള്ളതിനാല്‍ ചെറുവള്ളിയില്‍ മാത്രം പണം നല്‍കി ഭൂമിയേറ്റെടുക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നായിരുന്നു സിപിഐ അടക്കമുള്ള കക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനം.