അജ്ഞാത പ്രാണി കടിച്ചു ; ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം പിടിപെട്ട യുവതി വിടവാങ്ങി

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അടൂര്‍ സ്വദേശിനി സാന്ദ്ര ആന്‍ ജെയ്‌സണ്‍ മരിച്ചു. പതിനെട്ട് വയസായിരുന്നു. അജ്ഞാത പ്രാണി കടിച്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സാന്ദ്രയ്ക്ക് ബാധിച്ചിരുന്നത്. രോഗബാധയെ തുടര്‍ന്ന് തകരാറിലായ വൃക്ക മാറ്റിവെക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു ആശുപത്രി അധികൃതര്‍. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സാന്ദ്ര മരിച്ചത്.

ആറു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. അടൂര്‍ കരുവാറ്റ ആന്‍സ് വില്ലയില്‍ ജയ്സണ്‍ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളാണ് സാന്ദ്ര. 2014ലാണ് അവധിക്കാലം ആഘോഷിക്കാനായി ഷാര്‍ജയില്‍ നിന്നും അടൂരിലെ വീട്ടിലേക്ക് സാന്ദ്രയും കുടുംബവും എത്തിയത്. ഇവിടെ വച്ചാണ് സാന്ദ്രയെ അജ്ഞാത പ്രാണി കടിച്ചത്. ചിക്കന്‍ പോക്‌സിന്റെ രൂപത്തിലാണ് ആദ്യം രോഗം ബാധിച്ചത്. എന്നാല്‍, രോഗം ഭേദമാകാതെ വന്നതിടെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഹെനോക് സ്‌കോലിന്‍ പര്‍പ്യൂറ എന്നാ അപൂര്‍വ രോഗമാണ് സാന്ദ്രയെ ബാധിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ രോഗം ഭേദമാകുകയും ഷാര്‍ജയിലേക്ക് കുടുംബം മടങ്ങുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രോഗം തലച്ചോറിനെ ബാധിച്ചു. 2019ല്‍ രണ്ട് വൃക്കകളും തകരാറിലായെന്ന് കണ്ടെത്തുകയും ദിവസവും 11 മണിക്കൂര്‍ ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തുകയുമായിരുന്നു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ പ്ലസ് ടു പരീക്ഷയെഴുതിയ സാന്ദ്ര 75 ശതമാനം മാര്‍ക്ക് നേടിയിരുന്നു. റിച്ച ആന്‍ ജെയ്‌സണാണ് സഹോദരി.