ബീഹാര്‍ ; നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു

ബിഹാറില്‍ ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നു ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു വ്യക്തമാക്കി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യമാണ് മുന്നില്‍. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യം 124 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എംജിബി സഖ്യം 111 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ജെപി ഒരു സിറ്റീലും മറ്റുള്ളവര്‍ ഒന്‍പതു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.

അതേസമയം, ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ ആയില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാനായത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം.

അതുപോലെ ബിഹാറില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകളാണ് എണ്ണി തീര്‍ന്നത്. ഇവിഎം എണ്ണം വര്‍ധിപ്പിച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്ന് എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.