കിഫ്ബി മസാല ബോണ്ട് ; ധനമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

മസാല ബോണ്ടിന് ആര്‍.ബി.ഐ അനുമതി നല്‍കിയെന്ന ധനമന്ത്രിയുടെ വാദം തെറ്റെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍. അങ്ങനെയുണ്ടെങ്കില്‍ രേഖ പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു. ആരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആദ്യത്തെ കിഫ്ബിയുടെ ഓഫര്‍ ലെറ്ററില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തമാക്കണം. കേവലം 16 പേരാണ് മസാല ബോണ്ടില്‍ പങ്കെടുത്തത്. ലാവലിന്റെ സഹകമ്പനിയായ സി.ഡി.പി.ക്യൂവിന് നിക്ഷേപം നടത്താനാണ് ആദ്യ ഓഫര്‍ മാറ്റിയതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

16 നിക്ഷേപകര്‍ മാത്രമാണ് മസാല ബോണ്ടില്‍ നിക്ഷേപിച്ചത്. സി.ഡി.പി.ക്യു ആണ് ഭൂരിപക്ഷം ബോണ്ടും വാങ്ങിയത്. 1.45 കോടി ഒരു വിദേശ നിയമ സ്ഥാപനത്തിന് നിയമോപദേശത്തിനായി നല്‍കി. ഇതിന് നേതൃത്വം നല്‍കിയത് മുതിര്‍ന്ന സി.പി.എം നേതാവിന്റെ സഹോദരപുത്രനാണെന്നും മറുപടി പറയാന്‍ ധനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.