സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരത്തിനു ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്. പ്രോട്ടീന്‍ കൂടിയ ഭക്ഷണവും സപ്ലിമെന്ററി ഫുഡും നല്‍കാനാണ് കോടതിയുടെ അനുമതി. ഒളിമ്പ്യന്‍ കൂടിയായ പ്രതി സുശീല്‍ കുമാറിന്റെ അഭിഭാഷകന്‍ പ്രദീപ് റാണയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സത്വീര്‍ സിങ് ലാംബ മുമ്പാകെ ഇതുസംബന്ധിച്ച് പ്രത്യേക അപേക്ഷ നല്‍കിയത്. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ ആണ് സുശീല്‍ കൊലപ്പെടുത്തിയത്.

23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ ന്യൂഡല്‍ഹിയിലെ ചത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന്, ഒളിവില്‍ പോയ സുശീല്‍ കുമാറിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മേയ് 22നാണ് സുശീല്‍ കുമാര്‍ പൊലീസ് കസ്റ്റഡിയിലാകുന്നത്.