മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി

വീടുകളിൽ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം.

മൃഗ സംരക്ഷണ കേന്ദ്രവും അനുബന്ധ സൗകര്യവുമൊരുക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ നടപടി സാധ്യമാണോയെന്ന് പരിശോധിക്കാനും സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപെടുത്തിയ സംഭവത്തില്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.