സ്‌കൂള്‍ തുറക്കല്‍ കുട്ടികള്‍ക്ക് വാക്സീന്‍ നിര്‍ബന്ധമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

വിദ്യാലയങ്ങള്‍ തുറക്കാന്‍ കുട്ടികളില്‍ വാക്സീന്‍ പൂര്‍ത്തിയാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് ഒരിടത്തും ഇത്തരം മാനദണ്ഡങ്ങള്‍ ഇല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. അധ്യാപകരും മറ്റു ജീവനക്കാരും വാക്സീന്‍ എടുത്തിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പല സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രം നിലപാട് അറിയിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കാന്‍ ഇനി തടസമുണ്ടാകില്ല.

അതേസമയം, രാജ്യത്തെ കോവിഡ് കേസുകളില്‍ 60.08 ശതമാനവും കേരളത്തിലാണെന്നും കേരളത്തില്‍ മാത്രമാണ് ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. രാജ്യത്തെ കഴിഞ്ഞ ദിവസത്തെ മരണനിരക്കില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനത്ത് ബുധനാഴ്ചയിലെ കണക്ക് പ്രകാരം 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് മുക്തരായവരുടെ ആകെ എണ്ണം 3,23,04,618 ആയി. നിലവില്‍ 3,93,614 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.