പച്ചക്കറി വില കുതിയ്ക്കുന്നു ; ചെറു വിരല്‍ അനക്കാതെ സപ്ലൈക്കോയിലും സാധനങ്ങള്‍ക്ക് വില കൂട്ടി സര്‍ക്കാര്‍

പച്ചക്കറി വില റോക്കറ്റ് പോലെ കുതിയ്ക്കുന്ന വേളയിലും യാതൊരു വിധ നടപടികള്‍ക്കും തയ്യാറാകാതെ കേരള സര്‍ക്കാര്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് കിലോയ്ക്ക് 310 രൂപയാണ് വില . തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. ഇതാണ് കേരളത്തില്‍ വില വര്‍ധിക്കാന്‍ ഉള്ള കാരണമായി പറയുന്നത്. പച്ചമുളക്, സവാള, തക്കാളി , മുരിങ്ങക്ക തുടങ്ങി ഏത് പച്ചക്കറി തൊട്ടാലും കൈപൊള്ളും എന്നതാണ് സംസ്ഥാനത്തെ അവസ്ഥ. മൊത്തവിപണിയിലും ചില്ലറ വിപണിയിലുമെല്ലാം വില ഉയര്‍ന്നു. തിരുവനന്തപുരത്ത് മുരിങ്ങക്കയുടെ വില 170മുതല്‍ 350 വരെ എത്തി. വഴുതനയുടെ വില 120ആയി. തക്കാളി,വെള്ളരി എന്നിവയ്ക്ക് 80 രൂപയാണ് വില .

എറണാകുളത്തും സ്ഥിതി മറിച്ചല്ല. പച്ചക്കറികള്‍ കൊണ്ട് ഇനി വിഭവങ്ങള്‍ ഒരുക്കുക അത്ര എളുപ്പമല്ല, കാരണം അതു പോലെയാണ് ഓരോന്നിന്റെയും വില. മുരിങ്ങക്കയുടെ വില 300 കടന്നും വളരുമ്പോള്‍ തക്കാളി 120 തികച്ചതിന്റെ ചുവപ്പിലാണ്. പയര്‍, വെണ്ട, ബീന്‍സ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ക്യാബേജ്, പച്ചമുളക് എന്നിവയെല്ലാം ചില്ലറ വിപണിയില്‍ എഴുപതിലെത്തി. നൂറ് രൂപയ്ക്ക് ലഭിച്ചിരുന്ന മൂന്ന് കിലോ സവാള , കിലോയ്ക്ക് ഇപ്പോള്‍ 40 രൂപയാണ് .വില കൂടിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും വാങ്ങുന്നതിന്റെ അളവും കുറഞ്ഞു.

കുടുംബ ബജറ്റിനെ ആണ് ഏറ്റവും കൂടുതലായി ഇത് ബാധിച്ചിരിക്കുന്നത്. പലരും പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ പേരിന് മാത്രമായി ചുരുക്കിയിട്ടുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട ഇനമായ സാമ്പാറിലും അവയിലിലും മുരിങ്ങക്ക അപ്രത്യക്ഷമായി കഴിഞ്ഞു. കിട്ടുന്ന പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഇപ്പോള്‍ അടുക്കളയില്‍ വേവുന്നത്. ഹോട്ടല്‍ വിഭവങ്ങളെയും വിലക്കയറ്റം ബാധിച്ചു കഴിഞ്ഞു. വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.

അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്. എന്നാല്‍ പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും പിന്‍വാതില്‍ നിയമനങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം ഉന്നയിച്ചു. തുടര്‍ച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധതയും നടപ്പാക്കാനുള്ള ലൈസന്‍സായി കാണരുത്. വിലക്കയറ്റത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു