കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം കടക്കലില്‍ ആണ് സംഭവം. പാരിപ്പള്ളി സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ജിന്‍സിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏഴ് വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു കൊലപാതകം. ദീപുവും ജിന്‍സിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാല്‍, ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു. കടക്കല്‍ കോട്ടപ്പുറത്തെ ഒരു വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

എന്നാല്‍, കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അല്പം അകലെയുള്ള തന്റെ വീട്ടിലേക്ക് ജിന്‍സി മാറി. ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ജിന്‍സി വീട്ടിലെത്തിയപ്പോള്‍ സ്ഥലത്തെത്തിയ ദീപു കൊടുവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടസം പിടിക്കാനെത്തിയ മകനെ തള്ളി തറയിലിട്ട ശേഷമാണ് വെട്ടിയത്. കുട്ടി അവിടെ നിന്ന് എഴുന്നേറ്റ് ഒരു കിലോമീറ്ററോളം ഓടി ആളെക്കൂട്ടി വന്നപ്പോഴേക്കും ശരീരത്തില്‍ പലയിടങ്ങളിലായി ജിന്‍സിക്ക് 20ഓളം വെട്ടുകള്‍ ഏറ്റുകഴിഞ്ഞിരുന്നു. ജിന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പിന്നീട് ഇയാള്‍ സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.