ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ ; 85 ലക്ഷം രൂപ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. 85 ലക്ഷം രൂപയാണ് അനുവദിച്ചത്. ?ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങാനുള്ള പണം അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. പുതിയ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തുനല്‍കിയെന്ന വാര്‍ത്ത കുറച്ചുദിവസം മുമ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായില്ല.

ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി. ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. അതേസമയം, താന്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ രാജ്ഭവന്‍ പി ആര്‍ ഒ യ്ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയിരുന്നു. രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പി ആര്‍ ഒ, എസ് ഡി പ്രിന്‍സിനാണ് പുനര്‍നിയമനം നല്‍കിയത്. രാജ്ഭവന്‍ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവന്‍ ശുപാര്‍ശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. ഗവര്‍ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. എന്നാല്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ എല്‍ ഡി എഫില്‍ കടുത്ത എതിര്‍പ്പെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.