മകളുടെ നമ്പര്‍ നല്‍കിയില്ല ; മാതാപിതാക്കളെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവ് പിടിയില്‍

മകളുടെ നമ്പര്‍ നല്‍കിയില്ല എന്ന പേരില്‍ വീട്ടില്‍ കയറി മാതാപിതാക്കളെ മര്‍ദിച്ച യുവാവ് പിടിയില്‍. കൊല്ലം എഴുകോണിലാണ് സംഭവം. ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തില്‍ ഗോപകുമാറിന്റെ മകന്‍ ജിഷ്ണുവിനെയാണ് (27 വയസ്സ്) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. എഴുകോണ്‍ ഇടയ്ക്കിടം കിണറുമുക്കില്‍ വൈഷ്ണവത്തില്‍ പ്രതാപ് കുമാറിന്റെ വീട്ടിലാണ് ജിഷ്ണു അതിക്രമിച്ചു കയറി അക്രമം കാട്ടിയത്. രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതാപന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങിയ സമയം പ്രതി അസഭ്യങ്ങള്‍ വിളിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കിടന്ന ഇരുമ്പുകമ്പിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിച്ചു.

അതിനുശേഷം പ്രതി വീടിന്റെ ജനല്‍ പാളികള്‍ അടിച്ചുതകര്‍ക്കുകയും മുറ്റത്ത് കിടന്ന ആള്‍ട്ടോ കാര്‍, സ്വിഫ്റ്റ് കാര്‍, ആക്ടീവ സ്‌കൂട്ടര്‍, പിക്കപ്പ് വാന്‍, ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിള്‍, എന്നിവ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയും ചെയ്തു. ശ്രീകുമാരിയുടെ മകളുടെ ഫോണ്‍ നമ്പര്‍ പ്രതിക്ക് കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി അതിക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പ്രതാപനും ശ്രീകുമാരിക്കും പരിക്ക് പറ്റുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചതില്‍ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീകുമാരിയുടെ പരാതിയില്‍ കേസെടുത്ത എഴുകോണ്‍ പോലീസ് ഇന്ന് ഉച്ചയോടെ കേസില്‍ പ്രതിയായ ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു. എഴുകോണ്‍ ഐ.എസ്.എച്ച്.ഒ. ശിവപ്രകാശിന്റെ നേതൃത്വത്തില്‍ എസ്. ഐ. അനീസ്, എസ്. സി. പി. ഒ. ഗിരീഷ്, ബിനില്‍ മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.