റഷ്യ ഉക്രൈന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച തുടങ്ങി
റഷ്യ ഉക്രൈന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിര്‍ത്തി നഗരമായ ബ്രെസ്റ്റില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. മുന്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകിയാണ് ചര്‍ച്ച ആരംഭിച്ചത്. വെടിനിര്‍ത്തല്‍ മുഖ്യ അജണ്ടയെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചത്. എന്നാല്‍ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടിലാണ് പുടിന്‍. അതിനിടെ, യുക്രൈന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം മുടക്കമില്ലാതെ തുടരുകയാണ്. ചെര്‍നിഹിവില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
യുക്രൈന്‍ പ്രസിഡിന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് ആണ് ചര്‍ച്ച ആരംഭിച്ച വിവരം അറിയിച്ച് ട്വീറ്റ് ചെയ്തത്. അടിയന്തര വെടിനിര്‍ത്തല്‍, റഷ്യന്‍ സേനാപിന്മാറ്റം, യുദ്ധബാധിത മേഖലയില്‍നിന്ന് നാട്ടുകാരെ ഒഴിപ്പിക്കാനായി സുരക്ഷിത പാത ആരംഭിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയിലെ പ്രധാന അജണ്ടകളെന്ന് ട്വീറ്റില്‍ പൊഡൊലിയാക് സൂചിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നേരിട്ടു സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ആവര്‍ത്തിച്ച് അറിയിച്ചു. യുദ്ധം നിര്‍ത്താന്‍ ഏക പോവഴി നേരിട്ടുള്ള ചര്‍ച്ചയാകുമെന്നും അതിന് താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് സെലെന്‍സ്‌കി വ്യക്തമാക്കിയത്. യുക്രൈനിനുള്ള സൈനിക സഹായം കൂട്ടണമെന്ന് നാറ്റോ രാജ്യങ്ങളോടും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. യുക്രൈന്‍ വീണാല്‍ അടുത്തത് ബാള്‍ട്ടിക് രാജ്യങ്ങളാകുമെന്നും സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെ, ചേര്‍ണീവിലെ റഷ്യന്‍ ആക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു.
അതിനിടെ ഒഡേസ, ഡോണ്‍ബാസ്, കീവ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണത്തിന് റഷ്യ പദ്ധതിയിടുകയാണ്. ഒഡേസയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ട് കൂടുതല്‍ റഷ്യന്‍ സേനയെ എത്തിച്ചു. റഷ്യന്‍ നാവിക വിഭാഗമാണ് സേനയാണ് വിന്യസിച്ചത്. ഡോണ്‍ബാസ്, കീവ് നഗരങ്ങള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ ആക്രമണം റഷ്യ ലക്ഷ്യമിടുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കുടുതല്‍ ആക്രമണങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ന് മരിയോപോളും കേഴ്‌സനും റഷ്യന്‍ നിയന്ത്രണത്തിലായി.കേഴ്‌സന്‍ പിടിച്ചത് നേട്ടമായാണ് റഷ്യന്‍ വിലയിരുത്തല്‍. കരിങ്കടലില്‍ നിന്നും യുക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനില്‍ കടന്ന റഷ്യന്‍ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്‌സന്‍ നഗരം പിടിച്ചെടുത്തത്.
ദക്ഷിണ യുക്രൈനിലെ സുപ്രധാന നഗരമായ ഖേഴ്സന്‍ ഇന്നു രാവിലെ റഷ്യന്‍സേന നിയന്ത്രണത്തിലാക്കിയിരുന്നു. കരിങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഖേഴ്സന്‍ കനത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍സേനയ്ക്ക് കീഴിലാകുന്നത്. എട്ടുദിവസമായി തുടരുന്ന യുക്രൈനിലെ സൈനികനടപടിക്കിടയില്‍ റഷ്യന്‍സേന പിടിയിലാക്കുന്ന ഏറ്റവും സുപ്രധാന നഗരമാണ് ഖേഴ്സന്‍. തലസ്ഥാനമായ കിയവിലും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും കടുത്ത ആക്രമണമാണ് തുടരുന്നത്. ചെര്‍നിഹിവിനു പുറമെ മാരിയോപോളും റഷ്യന്‍സൈന്യം വളഞ്ഞിരിക്കുകയാണ്.








