മൊബൈല്‍ ഉപയോഗം കൂടി ; ഫോണ്‍ അഡിക്ടായ ഗൊറില്ലയുടെ സ്‌ക്രീന്‍ സമയം ക്കുറച്ച് അധികൃതര്‍

ഒരു പണിയും ഇല്ലെങ്കില്‍ ഫോണില്‍ കുത്തി കുത്തി ഇരിക്കുക എന്നതാണു നമ്മളില്‍ പലരുടെയും മുഖ്യ പണി. ഇങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നതിനു പറയുന്നതാണ് ഫോണ്‍ അഡിക്ഷന്‍. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഫോണിലും ലാപ്ടോപ്പിലുമൊക്കെയായി ഏറെ സമയം സ്‌ക്രീനില്‍ ചെലവഴിക്കുന്നവരാണ്. ഈ കൊവിഡ് കാലം ലോകം മുന്നോട്ടു പോയത് തന്നെ ഈ മൊബൈലിലൂടെ ആയിരുന്നു. എന്നാല്‍ ഈ അഡിക്ഷന്‍ മനുഷ്യര്‍ക്ക് മാത്രമല്ല മനുഷ്യനെ പോലെ ഫോണ്‍ അഡിക്ടായ ഒരു ഗൊറില്ലയെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. ചിക്കാഗോയിലെ ലിങ്കണ്‍ പാര്‍ക്ക് സൂവിലെ അമരെ എന്ന ഗൊറില്ലയാണ് ഫോണിന് അഡിക്റ്റായി മാറിയത്. അധികൃതര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. അതോടെ ഗൊറില്ലയുടെ ഫോണ്‍ സമയം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൃഗശാല അധികൃതര്‍.

ഗൊറില്ല എങ്ങനെ ഫോണ്‍ അഡിക്റ്റായി മാറി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്. മൃഗശാലയില്‍ അമരയെ കാണാന്‍ നിരവധി ആളുകള്‍ എത്തുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് കൗതുകത്തിനായി ഈ ചിത്രങ്ങള്‍ ഗൊറില്ലയെ കാണിക്കുകയും ആദ്യം ആശ്ചര്യത്തോടെ നോക്കിയിരുന്ന ഗൊറില്ല പിന്നീട് അതിന് അഡിക്റ്റായി മാറുകയും ആയിരുന്നു. ഇപ്പോള്‍ ഫോണില്‍ നിന്ന് മാറിയിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗൊറില്ല. കഴിഞ്ഞ ദിവസം ഒരു മൃഗം ആക്രമിക്കാന്‍ വന്നതുപോലും ഫോണില്‍ കളിച്ചിരുന്നത് കാരണം ഗൊറില്ല അറിഞ്ഞില്ല. ഈ സംഭവമാണ് ഗൊറില്ലയില്‍ നിന്ന് ഫോണ്‍ വാങ്ങി വെക്കാന്‍ തീരുമാനിക്കാന്‍ പ്രധാന കാരണം. ഫോണ്‍ ഉപയോഗം അമിതമായതോടെ മറ്റു മൃഗങ്ങളുമായി ചങ്ങാത്തം കൂടാനോ ഇടപഴകാനോ അമരെയ്ക്ക് ഇഷ്ടമല്ലാതായി. ഇനിയും ഇത് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളിലേക്ക് വഴി നഴിച്ചേക്കാമെന്ന അധികൃതരുടെ വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഫോണ്‍ സമയം കുറയ്ക്കുന്നതിന് പുറമെ അമരെയുടെ കൂടിന് ചുറ്റിനും കയറുപയോഗിച്ച് കെട്ടാനും മൃഗശാലയിലേക്ക് ആളുകള്‍ എത്തുമ്പോള്‍ ഫോണ്‍ കാണിക്കുന്നത് വിലക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.