കുട്ടികള്‍ക്ക് നേരേ നഗ്‌നത പ്രദര്‍ശനം ; നടന്‍ ശ്രീജിത് രവിക്ക് ജാമ്യമില്ല ; 14 ദിവസം റിമാന്‍ഡില്‍

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് നടനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിലാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പാണ് സംഭവം. പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ശേഷം വാഹനത്തില്‍ കയറി പോകുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികള്‍ക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. അതേസമയം കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തേയും ശ്രീജിത്ത് രവി സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. 2016 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. 2016 ഓഗസ്റ്റ് 27 ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു കേസ്.