യുഎഇ ഇന്ത്യ സര്‍വീസ് ; ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആണ് ഈ ഇളവ്. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

അതേസമയം മുംബൈയില്‍ നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് ഇന്റിഗോ എയര്‍ലൈന്‍. ഉദ്ഘാടന സര്‍വീസായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തെ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ഇന്റിഗോയുടെയും വേള്‍ഡ് ട്രാവല്‍ സര്‍വീസസിന്റെയും പ്രതിനിധികള്‍ ചേര്‍ന്നാണ് ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചത്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്റിഗോയുടെ പുതിയ സര്‍വീസിന് സാധിക്കും. ‘പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ തുറന്നതോടെ കൂടുതല്‍ വിമാനക്കമ്പനികളെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി’ ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അയ്മന്‍ സൈനല്‍ പറഞ്ഞു.