ആനക്കൊമ്പ് കേസ് : മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണം ; വിധി തടയാനാകില്ലെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ മലയാള സിനിമാ താരം മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി. കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളിയതിനെതിരെയാണ് നടന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ വിശദീകരണം തേടി.

ഓണവധി കഴിഞ്ഞു ഹര്‍ജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ആനക്കൊമ്പ് പിടികൂടുമ്പോള്‍ മോഹന്‍ലാലിന് ഉടമസ്ഥാവകാശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയാല്‍ എങ്ങനെയാണ് കേസിലെ പ്രതിയായ മോഹന്‍ലാല്‍ ഹര്‍ജി നല്‍കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കേസ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ഈ കേസിലെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പക്ഷേ ആ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്തത്. തുടര്‍ന്നാണ് മോഹന്‍ലാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാരിന്റെ ഹര്‍ജി തള്ളുമ്പോള്‍ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും മോഹന്‍ലാലിന് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുകയെന്നും ജസ്റ്റിസ് മേരി ജോസഫ് ചോദിച്ചു.

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാലിന്റെ ഹര്‍ജിയിലുണ്ട്. 2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്നും നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസില്‍ ഉണ്ടായതെന്നും കോടതി പരിശോധിക്കും.