കര്‍ഷക ദ്രോഹത്തിനെതിരെ ജനപക്ഷം സമര രംഗത്തിറങ്ങും : പി സി ജോര്‍ജ്

കോട്ടയം : സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ കണ്ണീര്‍ കുടിപ്പിച്ചുകൊണ്ട് റബ്ബര്‍ വില കുത്തനെ ഇടിഞ്ഞിരിക്കുന്നു. റബ്ബറിന് 250 രൂപയായി തറ വില ഉയര്‍ത്തുമെന്ന് പ്രകടനപത്രിയില്‍ പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കര്‍ഷക ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. കാപ്പിയുടെയും കുരുമുളകിന്റെയും വിലയും തകര്‍ന്നിരിക്കുകയാണ്. കര്‍ഷക രക്ഷയ്ക്ക് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ളപ്പോള്‍ ഭരണാധികാരികള്‍ ഗവര്‍ണറുമായി യുദ്ധം ചെയ്യുന്ന തിരക്കിലാണ്.

റബ്ബറിന്റെ തറവില അടിയന്തരമായി 300 രൂപയെങ്കിലുമായി നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കണം. ഭരണത്തില്‍ പങ്കാളിത്തമുള്ള കര്‍ഷക ലേബല്‍ പാര്‍ട്ടികള്‍ അധികാരത്തിന്റെ സുഖത്തില്‍ കര്‍ഷകരെ മറന്നിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ജനത്തിന് ഇരുട്ടടിയായിരിക്കുന്നു. സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയത്തിനും അവഗണനയ്ക്കുമെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി രൂപം നല്‍കുമെന്ന് ചെയര്‍മാന്‍ പി സി ജോര്‍ജ് അറിയിച്ചു.