മൂന്നാര്‍ മണ്ണിടിച്ചില്‍ ; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രാവലര്‍ ഡ്രൈവര്‍ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ വട്ടവട റോഡിന് 500 മീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം സ്വദേശിയാണ് 40 കാരനായ രൂപേഷ് . ഇന്നലെയാണ് കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.

പതിനൊന്നു പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വാഹനം തള്ളി നീക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് കാണാതായ വ്യക്തിക്കായി തെരച്ചില്‍ തുടര്‍ന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. മൂന്നാര്‍ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി ഇന്നലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.