കരുനാഗപ്പള്ളി ലഹരിവേട്ട; മുഖ്യപ്രതി സിപിഐഎം ബ്രാഞ്ച് അംഗം

കരുനാഗപ്പള്ളിയില്‍ ലോറിയില്‍ നിന്നും ലഹരി പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി ഇജാസ് സിപിഐഎം ബ്രാഞ്ച് അംഗം. ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് ഇജാസ് ഇക്ബാല്‍. ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. ഇജാസ് ഇതിനുമുന്‍പും ലഹരി കടത്തിയിട്ടുണ്ട്. അന്നും എ ഷാനവാസിന്റെ പേര് ലഹരി കടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ആണ് എ ഷാനവാസ്. എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ വ്യക്തമാക്കി.

കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാലയാണ് ഷാനവാസിന്റെ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്.ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം പൊളിയുന്ന, ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.