നാല് വര്‍ഷമായി ‘ധോണി’യെ വിറപ്പിച്ച PT 7 ഇനി ‘ധോണി’ എന്നറിയപ്പെടും ; പേരുമാറ്റം ആനയെ പിടികൂടിയതിനു പിന്നാലെ

കഴിഞ്ഞ നാല് വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പന്‍ പാലക്കാട് ടസ്‌കര്‍ സെവന് (പിടി 7) പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന്‍ ഇനി അറിയപ്പെടുക. PT സെവന്റെ പേര് ധോണി എന്ന് മാറ്റിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണി ഫോറസ്‌റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്. മന്ത്രി എംബി രാജേഷിനൊപ്പമാണ് ശശീന്ദ്രന്‍ ധോണി ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. PT സെവനെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തില്‍ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.

നാല് വര്‍ഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പില്‍ എത്തിച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്പത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവില്‍ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്. 2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോള്‍ ധോണി ക്യാമ്പില്‍ യൂക്കാലിപ്‌സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ധോണിക്കാര്‍. കാട്ടില്‍ മദിച്ച് നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്. പി ടി സെവനെ പിടികൂടാനുള്ള ദൗത്യ സംഘത്തില്‍ പെട്ടവരെ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാംപില്‍ വച്ചായിരുന്നു ചടങ്ങ്.

പി ടി സെവനുമായുള്ള വനം വകുപ്പിന്റെ ലോറി പന്ത്രണ്ടരയോടെയാണ് ഫോറസ്‌റ് സ്റ്റേഷനില്‍ എത്തിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ രാവിലെ അഞ്ചേമുക്കലോടെയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനത്തിനു ഉള്ളില്‍ പ്രവേശിച്ചത്. കോര്‍മ വന മേഖലയില്‍ നിലയുറപ്പിച്ച ആനയെ ഏഴേകാലോടെ മയക്കുവെടിവെച്ചു വീഴ്ത്തി.പാലക്കാട് ടസ്‌ക്കര്‍ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ധോണിയിലെ ജനവാസ മേഖലയില്‍ PT സെവന്‍ ഇറങ്ങാറുണ്ട് . എന്നാല്‍ ധോണി നിവാസികള്‍ക്ക് ഇവന്‍ പേടി സ്വപ്നമായത് ആറുമാസം മുന്‍പാണ്.