ഞാന്‍ റോഡുകള്‍ നിര്‍മിക്കുന്ന തിരക്കിലും കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലും: മോദി

ബെംഗളൂരു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്ന് അദ്ദേഹം പരിഹസിച്ചു. കര്‍ണാടകയില്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മോദിക്കു വേണ്ടി കോണ്‍ഗ്രസ് തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോള്‍, ബെംഗളൂരു-മൈസൂരു ഹൈവേ നിര്‍മിക്കുന്നതിന്റെ തിരക്കിലാണ് മോദി. പാവപ്പെട്ടവരുടെ ജീവിതം ആയാസരഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി. എന്റെ ശവക്കുഴിയെക്കുറിച്ച് സ്വപ്നം കാണുന്ന കോണ്‍ഗ്രസ് അറിയുന്നില്ല, എനിക്ക് രക്ഷാകവചമായി രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും ആശീര്‍വാദം ഉണ്ടെന്ന കാര്യം, മോദി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെംഗളൂരു-മൈസൂരു ദേശീയപാതയുടെ ഉദ്ഘാടനത്തിനും എത്തിയതായിരുന്നു മോദി. മാണ്ഡ്യ, ഹുബ്ബള്ളി-ധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്.

61 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ഒന്‍പതു ജില്ലകളില്‍ ഒന്നാണ് മാണ്ഡ്യ. ജെ.ഡി.എസിന് മേല്‍ക്കയ്യുള്ള മേഖലയാണ് ഇവിടം. കോണ്‍ഗ്രസിനും ഇവിടെ സ്വാധീനമുണ്ട്. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോസ്റ്റല്‍ കര്‍ണാടക, മുംബൈ-കര്‍ണാടക മേഖലകളില്‍ ബി.ജെ.പിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഓള്‍ഡ് മൈസൂര്‍, ഹൈദരാബാദ്-കര്‍ണാടക മേഖലകളില്‍ ബി.ജെ.പിയ്ക്ക് കരുത്തു കാട്ടാന്‍ സാധിച്ചിരുന്നില്ല. ഈ പോരായ്മ ഇക്കുറി പരിഹരിക്കാനാണ് ബി.ജെ.പി. നീക്കം.

ഭരണവിരുദ്ധ വികാരംകൊണ്ടും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ കുടുങ്ങിനില്‍ക്കുകയാണ് കര്‍ണാടക ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി ഭരണം നിലനിര്‍ത്തുകയാണ് സംസ്ഥാന ബി.ജെ.പിയുടെ ലക്ഷ്യം.