ബസ് സ്റ്റോപ്പില്‍ വിട്ടത് ഭര്‍ത്താവ്; ആതിരയുടെ കൊലയിലേക്ക് നയിച്ചത് പണമിടപാട്
തൃശൂര്‍: ഒരാഴ്ച മുന്‍പ് കാണാതായ ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ കൊന്ന് മൃതദേഹം വനത്തില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്ന കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി. ആതിരയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഏപ്രില്‍ 29 നാണ് ആതിരയുമായി അഖില്‍ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. വിനോദയാത്ര പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. കടം വാങ്ങിയ തുക ആതിര തിരിച്ച് ചോദിച്ചത് അഖിലിനെ ചൊടിപ്പിച്ചു. ആതിരയെ വകവരുത്തണമെന്ന ലക്ഷ്യത്തോടെ പ്രതി, വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. അതിന് ശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തില്‍ ഞെരിച്ച് മരണം ഉറപ്പാക്കി.
തുമ്പൂര്‍മുഴിയില്‍ നിന്നും അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളില്‍ മൂന്നൂറ് മീറ്റര്‍ ഉളളിലേക്കായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയില്‍ പെരുമാറി.
ഇതിനിടെ ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. 29ന് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭര്‍ത്താവ് സനല്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാലടി ബസ് സ്റ്റോപ്പില്‍ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി.









