അതിര്‍ത്തി കടക്കുന്നതിനിടെ ഇസ്രായേലില്‍ മലയാളി വെടിയേറ്റ് മരിച്ചു; രണ്ട് പേരെ ജോര്‍ദാന്‍ സൈന്യം പിടികൂടി

ന്യൂഡല്‍ഹി: ഇസ്രായേലില്‍ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ജോര്‍ദാനില്‍ നിന്ന് ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. മരണവിവരം അറിയിച്ചുകൊണ്ട് ഇന്ത്യന്‍ എംബസി കുടുംബത്തിന് ഇമെയിലിലൂടെ സന്ദേശം അയച്ചു.

സംഭവസമയത്ത് ഗബ്രിയേലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ എഡിസനും വെടിയേറ്റിരുന്നു. ഇയാളെ പരിക്കുകളോടെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. എഡിസനും ഗബ്രിയേലും ഉള്‍പ്പെടെ നാലംഗ സംഘമാണ് അതിര്‍ത്തി വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

ഇവര്‍ നാലുപേരും മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിലാണ് ജോര്‍ദാനില്‍ എത്തിയത്. പിന്നീട് ഏജന്റ് വഴി ഇസ്രായേലിലേക്ക് കടക്കാനായി ശ്രമിക്കവെയാണ് സൈന്യത്തിന്റെ കണ്ണില്‍പ്പെട്ടത്. ഇവരെ സൈന്യം തടഞ്ഞതോടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് സൈന്യം വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഗബ്രിയേല്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.