നേപ്പാളിലെ മിന്നല്‍പ്പ്രളയം: 165 മരണം; 1,500 പേരെ കാണാതായി, 300 ഇന്ത്യക്കാരും
കാഠ്മണ്ഡു: നേപ്പാളില്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും വന്‍ നാശനഷ്ടം. ദുരന്തത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. ചൈനയിലെ ടിബറ്റ് മേഖലയില്‍ മൂന്ന് പേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാളിലെ റസുവ ജില്ലയില്‍ ഉണ്ടായ കൂറ്റന്‍ മഞ്ഞുമല ഇടിച്ചിലാണ് പ്രളയത്തിന് കാരണമായത്. ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യ 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യമരുന്നുകളും നേപ്പാളിലേക്ക് അയച്ചു.
നേപ്പാളില്‍ 341 വിദേശികള്‍ ഉള്‍പ്പെടെ 403 പേരെ കാണാതായതായാണ് വിവരം. കൈലാസ മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ യാത്രികരും വിനോദസഞ്ചാരികളും ജലവൈദ്യുത പദ്ധതി തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ, ദക്ഷിണ കൊറിയ, മലേഷ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ഇതിനുപുറമെ ടിബറ്റിലെ ഗൈറോംഗ് കൗണ്ടിയില്‍ 265 പേരെ കാണാതായതായി ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തത്തില്‍ നിരവധി ഇന്ത്യന്‍ പൗരന്മാരും കുടുങ്ങിക്കിടക്കുന്നുണ്ട്. 105 ഇന്ത്യന്‍ പൗരന്മാരുടെയും 37 എന്‍ആര്‍ഐകളുടെയും വിവരങ്ങള്‍ വെരിഫൈ ചെയ്തുവരികയാണെന്ന് നേപ്പാള്‍ ടൂറിസം അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും ഇന്ത്യയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതിര്‍ത്തിയിലെ ഹിമാലയന്‍ നദികള്‍ കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ബിഹാര്‍ സംസ്ഥാനത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയും വന്‍തോതിലുള്ള നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നേപ്പാള്‍ ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടിയിട്ടുണ്ട്. ഭോട്ടെകോഷി, ത്രിശൂലി, നാരായണി തുടങ്ങിയ പ്രധാന നദികളുടെ തീരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.



