ശശികലയെ കുടുക്കാന്‍ തയ്യാറായി പനീര്‍ശെല്‍വം ; ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

ചെന്നൈ : മുഖ്യമന്ത്രി കസേര സ്വപ്നംകണ്ട് നടന്നിരുന്ന ചിന്നമ്മയ്ക്ക് നല്ല എട്ടിന്റെ പണി കൊടുത്ത് പനീര്‍ ശെല്‍വം. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല എന്ന് പ്രഖ്യാപിച്ച പനീര്‍ ശെല്‍വം ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നുമാണ് തമിഴ്നാട് കാവൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് പന്നീർസെൽവം നടത്തിയ വാർത്താസമ്മേളനം. ജയലളിതയുടെ മരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അതിനായി ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തും. പനീര്‍ശെല്‍വം വ്യക്തമാക്കി.രണ്ടു ദിവസം മുമ്പ് ഗവർണർക്ക് രാജി സമർപ്പിച്ച പന്നീർസെൽവം പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുമെന്നും അറിയിച്ചു. ഗവർണർ തമിഴ്നാട്ടിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹത്തെ സന്ദർശിക്കുമെന്നും പന്നീർസെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രണ്ട് തവണ താൻ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടർന്നു. പാർട്ടിയെ തള്ളിപ്പറയാതെ അണ്ണാ ഡി.എം.കെയുടെ ഒത്തൊരുമക്കായി നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാർട്ടിയെ ചതിക്കില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ നഗരത്തിലും ചെന്ന് തമിഴ്ജനതയെ താൻ കാണും. അമ്മയുടെ മരുമകളായ ദീപക്ക് തന്‍റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ദീപ തന്നെ പിന്തുണക്കുകയാണെങ്കിൽ സ്വീകരിക്കാൻ തയാറാണ്. അമ്മക്കുവേണ്ടിയാണ് താൻ ഇവിടെ നിൽക്കുന്നത്. അവരുടെ ആത്മാവാണ് തന്നെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക ജനറൽ സെക്രട്ടറിയെ മാറ്റിയ പുതിയആളെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എം.ജി.ആറിന്‍റെയും ജയലളിതയുടേയും പാത പിൻതുടരുകയാണ് താൻ. ഈ നീക്കം ബി.ജെ.പിയുടെ ഗൂഢാലോചനയല്ലെന്നു പന്നീർസെൽവം പറഞ്ഞു.