ബി.ജെ.പി, ശിവസേന ബന്ധം സാമ്നയുടെ പേരില്‍ ഉലയുന്നു


പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്ന നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്ന നിരോധിക്കണമെന്നാണ് കത്തിലെ ആവശ്യം. പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 25 ജില്ലാ പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേന മുഖപത്രം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ചുരുക്കത്തില്‍ ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സാമ്നക്കെതിരെ പൊറുതിമുട്ടിയാണ് ബിജെപി സംസ്ഥാന ഇങ്ങനെ പ്രതികരിച്ചത്.

അതേസമയം ബിജെപിയുടെ നടപടിയെ അടിയന്തരാവസ്ഥ എന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ബിജെപിയുടെ നടപടിയെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്‍പെടുത്തിയതിനെ നമ്മള്‍ വിമര്‍ശിക്കുന്നു. ഇപ്പോള്‍ അത് നിലവിലുണ്ടോയെന്ന് പൂനെയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് ചോദിച്ചു. സാമ്ന അടച്ചുപൂട്ടുമെന്നത് ഒരിക്കലും നടക്കില്ലന്നും അദ്ധേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നത് ശരിയാണോയെന്ന് ബിജെപി പരിശോധിക്കണമെന്നും ഉദ്ധവ് ആവശ്യപെട്ടു. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ബിജെപിയും ശിവസേനയും അകന്നത്.