പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട സംഭവം ; പരീക്ഷാ നീരീക്ഷകര്‍ക്കെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട പരീക്ഷാ നീരീക്ഷകര്‍ക്കെതിരെ അടിയന്തിരമായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സംഭവം ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും കര്‍ശന നടപടി ഉണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് പറഞ്ഞു. ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകള്‍ തീര്‍ത്തും ശരിയാണ്. പരിയാരം പോലീസ് രജിസ്റ്റര്‍ ചെയ്ത 304/2017 നമ്പര്‍ കേസില്‍ കുറ്റപത്രം നല്‍കാനാണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.

മെയ് എട്ടിന് നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സി.ബി.എസ്.ഇ. റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വാകാര്യ സ്‌കൂളുകളില്‍ അധികൃതര്‍ വിദ്യാര്‍ഥിനികളുടെ ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയും ബ്രാ,ജീന്‍സ് ഉള്‍പ്പെടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധന നടത്തുകയും ചെയ്തത്. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയെന്ന പേരില്‍ ഇത്തരം നടപടികള്‍ക്ക് വിധേയമാക്കിത്.

കുഞ്ഞിമംഗലം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചു. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്.

അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു. മാലൂര്‍ അരയാരംകീഴില്‍ ദേവാനന്ദിന്റെ മകള്‍ വി. ചഞ്ചലിന്റെ ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കരഞ്ഞു. പ്രശ്‌നമായതോടെ ഒരു കൈമാത്രം മുറിച്ചുനിര്‍ത്തി.

ചെറുവത്തൂരിലെ അധ്യാപികയുടെ മകള്‍ക്ക് ദൂരെപ്പോയി വസ്ത്രംവാങ്ങിയതിനു ശേഷമാണ് പരീക്ഷയെഴുതാനായത്. അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ നീളമുള്ള കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകുകയും ചെയ്തിരുന്നു.