കുമ്പസാരിക്കാന്‍ എത്തിയ യുവതിയെ കൊലപ്പെടുത്തിയ പുരോഹിതന് ജീവപര്യന്തം ; കൊല്ലപ്പെട്ടത് സൗന്ദര്യമത്സര ജേതാവുകൂടിയായ അധ്യാപിക

കുമ്പസാരിക്കാനെത്തിയ യുവതിയെ കൊലപ്പെടുത്തിയ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റ് എന്ന വിരമിച്ച പുരോഹിതനാണ് ദക്ഷിണ ടെക്‌സാസിലെ കോടതി ശിക്ഷ വിധിച്ചത്. 1960 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ടെക്‌സാസിലെ മക്കെല്ലനിലായിരുന്നു ജോണ്‍ സേവനം അനുഷ്ഠിച്ചിരുന്നത്. വിശുദ്ധവാരത്തില്‍ കുമ്പസാരത്തിനെത്തിയ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തഞ്ചുകാരിയെയാണ് ജോണ്‍ കൊലപ്പെടുത്തിയത്. അധ്യാപികയായിരുന്ന ഐറിസ് ഒരു സൗന്ദര്യമത്സര ജേതാവു കൂടിയായിരുന്നു. അരിസോണയിലെ വിരമിച്ചവര്‍ക്കു വേണ്ടിയുള്ള ആശ്രമത്തില്‍ താമസിക്കുകയായിരുന്ന ജോണിനെ കഴിഞ്ഞവര്‍ഷമാണ് വിചാരണയുടെ ഭാഗമായി ടെക്‌സാസില്‍ എത്തിച്ചത്.

അഞ്ചുദിവസം നീണ്ടുനിന്ന വിചാരണയ്ക്കിടെ 24ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. അതേസമയം സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ജോണിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ പള്ളി അധികൃതര്‍ പ്രാദേശിക അധികൃതരെ നിര്‍ബന്ധിച്ചത് ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ ജോണിനെതിരെ ഹാജരാക്കിയത്. എണ്‍പത്തഞ്ചു വയസ്സുകാരനായ ജോണിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജീവപര്യന്തം. അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്ന കേസായിരുന്നു ഐറിസിന്റെ കൊലപാതകം.