ദോക്ലായില്‍ വന്‍ സൈനിക സന്നാഹമൊരുക്കി ചൈന; ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദോക് ലാ തര്‍ക്കപ്രദേശത്ത് ചൈന നടത്തിയ വന്‍ സൈനിക സന്നാഹത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണു ചൈനീസ് സേന നിര്‍മിച്ചിരിക്കുന്നത്.ഇവയ്ക്ക് പുറമെ പത്തു കിലോമീറ്റര്‍ നീളമുള്ള റോഡും ചൈന നിര്‍മിച്ചിട്ടുണ്ടെന്നാണു സൂചന.

ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളിലാണ്, ഇന്ത്യയ്ക്കു ഭീഷണിയായേക്കാവുന്ന നിര്‍മാണങ്ങളുടെ വിശദാംശങ്ങളുള്ളത്. ഭൂട്ടാനുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയിലാണു ചൈന സൈനിക സന്നാഹമൊരുക്കിയിരിക്കുന്നതെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടെ കടന്നുകയറി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 ദിവസം വരെ നീണ്ടുനിന്നിരുന്നു.

അതെ സമയം,കഴിഞ്ഞ വര്‍ഷം, സംഘര്‍ഷമുണ്ടായ സമയത്ത് ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്. പ്രദേശത്തു ചൈനയുടെ താല്‍ക്കാലിക സംവിധാനങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ശൈത്യകാലമായതിനാല്‍ ചൈനീസ് സൈനികര്‍ ഇപ്പോള്‍ അവിടെയില്ലെന്നും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ശൈത്യകാലത്തിനുശേഷം ചൈനീസ് പട്ടാളം അവിടേക്കു തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

ചൈനയില്‍ നിന്നുള്ള ഏത് അടിയന്തര നീക്കവും നേരിടാന്‍ സേന തയാറാണെന്നു റാവത്ത് ഇന്നലെ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി സേനകള്‍ തമ്മില്‍ നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ ചൈനയുടെ ഭാഗത്തുനിന്നു കാര്യമായ ഭീഷണിയില്ല. എന്നാല്‍, സേന പൂര്‍ണ്ണ സജ്ജമായാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടുമെത്തിയാല്‍ നേരിടാന്‍ സൈന്യം തയ്യാറാണെന്നും – റാവത്ത് വ്യക്തമാക്കി.