‘ക്ഷമ’ യുടെ അദൃശ്യ വാതായനങ്ങള്‍

കാറ്റിന്റെ ദിശകളിലേക്ക് പായ്ക്കപ്പല്‍ നീങ്ങുന്നു. കപ്പലിന് ഒരു മനസ്സുണ്ടായിരുന്നെങ്കില്‍, കാറ്റിനെയറിയാതെ ഈ സഞ്ചാരം തന്റെ ഇഷ്ടത്തോടെയാണെന്ന് കപ്പല്‍ കരുതുമായിരുന്നു. എന്നാല്‍ കാറ്റാണോ കപ്പലിനെ നീക്കുന്നത്. ‘കാറ്റ് എവിടെനിന്ന് വരുന്നെന്നോ, എങ്ങോട്ടു പോകുന്നുവെന്നോ അറിയില്ലെന്ന് ബൈബിളിലുണ്ട്…

പറഞ്ഞു വരുന്നത് ജി. ബിജു കഥയും, സംവിധാനവും നിര്‍വ്വഹിച്ചു പ്രോസി മീഡിയ നിര്‍മ്മിച്ച ‘മനാസ്സെ’ എന്ന ഹൃസ്വ ചിത്രത്തെകുറിച്ചാണ്. ഏതു സൃഷ്ടിയും അവര്‍ ജീവിക്കുന്ന പശ്ചാത്തലങ്ങളില്‍ ഉരുത്തിരിയുന്നതാണ്. അവരുടെ ചിന്തകള്‍, നിലപാടുകള്‍ അവയില്‍ പ്രതിഫലിക്കും. അതിനാല്‍ തന്നെ വായനയെന്നാല്‍, കാഴ്ചയെന്നാല്‍ അത് ആ സൃഷ്ടിയെ അതിന്റെ പരിസരങ്ങളോട് ചേര്‍ത്ത് വെച്ചു അറിയലാണ്. ചുറ്റുപാടുകളില്‍ എഴുതപ്പെടുന്ന ഓരോ വാക്കും, കൊച്ചു കാഴ്ചകളും ഒരു കുഞ്ഞിന്റെ കൗതുകത്തോടെ നോക്കികാണാറുണ്ട്. ‘മനാസ്സെയും’ അങ്ങനെ തന്നെയാണ് കണ്ടത്.

വിയന്ന മലയാളി എന്ന നിലയില്‍ വിയന്നയില്‍ എനിക്കറിയാവുന്ന കുറെ കലാകാരന്മാര്‍ ഒരുക്കിയ ഒരു ആശയമായതുകൊണ്ട് ഇതിനെ എഴുതി വെളുപ്പിച്ചെടുക്കാനോ കീറിമുറിച്ചു കൊല്ലാനോ ഉദ്ദ്യേശ്ശമില്ല, പ്രത്യകിച്ച് കുട്ടികളെ മനസ്സില്‍ കണ്ടെഴുതിയ ഒരു കഥ പല അര്‍ത്ഥത്തിലും പ്രവാസലോകത്ത് എന്ന് മാത്രമല്ല നമ്മുടെ സംസ്‌കാരത്തിലും നിഴലിക്കാറുണ്ട്.

‘മനാസ്സെ’ പ്രതിഫലിപ്പിക്കുന്നത് ഇന്നത്തെ തലമുറയുടെ സ്പന്ദനങ്ങള്‍ തന്നെയാണ്. മകളെ ആഗ്രഹിക്കാത്ത ഒരു സാഹചര്യത്തില്‍ അച്ഛന്‍ കാണുന്നു. കഠിനമായി വേദനിപ്പിച്ച ചിലത് അവിടെ സംഭവിക്കുന്നു. മനസ്സുരുകിയ പിതാവിന് അത് തുറന്നു പറയാന്‍ പോലുമാവുന്നില്ല. ആലങ്കാരികമായി പറഞ്ഞാല്‍ ‘സങ്കട കടലില്‍’ നീന്തുന്നു. പിന്നെ താന്‍ സ്വയം കനിവായി തെറ്റിദ്ധരിച്ചു കുട്ടിയോട് തുറന്നു ചോദിക്കാതെ വീണ്ടും സഹായം വാഗ്ദാനം ചെയ്യുന്നു. എന്നെങ്കിലും കഥകളിലെപോലെ കുട്ടി തെറ്റുകള്‍ തിരിച്ചറിഞ്ഞു ‘പൊറുക്കണം’ എന്നേറ്റു പറയുമെന്ന് പ്രതീക്ഷിക്കുന്നു.

തന്റെ സഹോദരങ്ങളോട് ‘ക്ഷമിക്കണം’ എന്നര്‍ത്ഥത്തിലാണ് ജോസഫിന്റെ മകന് ബൈബിളില്‍ ‘മനാസ്സെ’ യെന്ന്
നാമകരണം നടത്തിയത്. അസാധാരണമെങ്കിലും ഈ ക്ഷമ ഒരു സാധരണ കാരുണ്യമായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മതാത്മകതയുടെ അതിപ്രസരമോ സമൂഹത്തിന്റെ സമ്മര്‍ദ്ദവുമൊക്കെ ആയിരിക്കണം മനുഷ്യചിന്തകളെ പ്രകടിപ്പിയ്ക്കാനാവാതെ ഇങ്ങനെ തളച്ചിടുന്നത്. ജീവിക്കാന്‍ കോമാളി വേഷം കെട്ടിയ കഥാനായകന്‍ ജീവിതത്തിലും കോമാളിയാവുന്നതായി മനാസ്സെ പറയുന്നു.

അവസാനം എല്ലാം പൊറുക്കണം എന്നു പറഞ്ഞു കരയുന്ന മക്കള്‍ പല കഥകളിലും കാണുമായിരിക്കും. ആ കഥകളില്‍ രമിച്ചു നാം സ്വയം കോമാളികളാകരുത്. ഉള്ളു തുറക്കണം. മനസ്സിലുള്ളത് തുറന്നു പറയുക. ഈ നിമിഷത്തിലേക്ക് ബന്ധനങ്ങള്‍ തുറക്കുക. അത്തരം ബന്ധങ്ങളില്‍ ക്ഷമയുടെ പ്രതലങ്ങള്‍ സുതാര്യമാകുന്നതും കാണാം.

പ്രേക്ഷകര്‍ക്കും ഇതിന്റെ സൃഷ്ടാക്കള്‍ക്കും ഒരുപോലെ ബാധകമാണ് ഇത്. അങ്ങനെയൊരു തുറവിയില്‍ പുതിയ സൃഷ്ടികളുണ്ടാവും. അപ്പോഴും കപ്പല്‍ സഞ്ചരിക്കുക കാറ്റിന്റെ ദിശകളില്‍ തന്നെയാവും. അതറിയുന്നതാണ് ജീവിതത്തിലെ വലിയ കാരുണ്യം. അതില്‍ തെറ്റും ശരിയുമില്ല. അനന്തമായ സ്‌നേഹം മാത്രമേയുള്ളൂ.

പുതിയ സൃഷ്ടികള്‍ ഇനിയും ഇവിടെയുണ്ടാകണം എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു. മുന്‍വിധികളില്ലാതെ കാറ്റിനെപോലെ സര്‍ഗ്ഗാത്മത്മകതയുടെ വാതിലുകള്‍ അതിനായി തുറന്നിടുക. ഇതൊക്കെ മുന്നില്‍കണ്ടാവണം പ്രോസി മീഡിയയുടെ ജനനവും. കലയും കഴിവും വളരട്ടെ!
സാബു പള്ളിപ്പാട്ട്