നടന്‍ കൊല്ലം അജിത് അന്തരിച്ചു

ചലച്ചിത്ര നടനും സംവിധായകനുമായ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളര്‍ന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേര്‍ത്തത്.

സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാന്‍ പോയി ഒടുവില്‍ നടനായി മാറുകയായിരുന്നു. സംവിധായകന്‍ പത്മരാജന്റെ സഹായിയാകന്‍ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയായിരുന്നു. 1983 ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജന്‍.1989 ല്‍ ഇറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയില്‍ അജിത് നായകനുമായി. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ന്യൂജെന്‍ സിനിമാക്കാരുടെ തള്ളികയറ്റത്തിന് ഇടയില്‍ അവസരം നഷപ്പെട്ട അജിത് തിരിച്ചു വരാനുള്ള ശ്രമത്തിനിടെയാണ് മരണം വന്നെത്തിയത്.
പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവര്‍ മക്കളാണ്.