ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്.


മുണ്ടക്കയത്തിനടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയയെ ഉടന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്. യുവനജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വീട്ടില്‍ നിന്ന് പഠിക്കാന്‍ ആന്റിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞു പോയ ജസ്ന മരിയയെ കഴിഞ്ഞ മാര്‍ച്ചിലാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്ന. കാണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും ജെസ്നയെ കുറിച്ച് പൊലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി ഇത് വരെ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

വേണ്ട രീതിയില്‍ പൊലീസ് അന്വേഷണം നടന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. അന്വേഷണം നടത്താനുള്ള എല്ലാ സാഹചര്യവും, കഴിവും പോലീസ് സേനക്കുണ്ടായിട്ടും നാളിതുവരെ ഒരു പുരോഗതിയും ഉണ്ടാകാത്തതിലുള്ള അതൃപ്തിയും കോടതി ഈ വിഷയത്തില്‍ ആരാഞ്ഞു.