സിനിമയുടെ വിനോദ നികുതിയും ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്

ജി.എസ്.ടി ഒഴിവാക്കിയതിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. കൊറോണക്കാല പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

50 പേരെ ഉള്‍പ്പെടുത്തി ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണം. നിലവിലെ ലൈസന്‍സുകളുടെ കാലാവധി അടുത്ത മാര്‍ച്ച് വരെ നീട്ടണമെന്നും ഈ സാമ്പത്തിക വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ നഷ്ടസാധ്യത പരിഗണിച്ച് 10 ലക്ഷം രൂപ സബ്‌സിഡി നല്‍കണമെന്നും ഫിലിം ചേംബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 11നാണ് തിയേറ്ററുകള്‍ അടച്ചത്. സിനിമ ചിത്രീകരണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പ്രൊഡക്ഷന്‍ ബോയ് മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ അടക്കം ഇരുപതിനായിരത്തോളം പേര്‍ ഇതോടെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം പ്രതിമാസം അനുവദിക്കണമെന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആവശ്യം.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കണമെന്നും. കിഫ്ബി ഫണ്ടുപയോഗിച്ച് തീയേയറ്ററുകള്‍ പണിയാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈ തുക സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിനിയോഗിക്കണമെന്നും ചേംബര്‍ ആവശ്യപ്പെടുന്നു. ജി.എസ്.ടി.ക്ക് പുറമേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിനോദ നികുതിയും ഒഴിവാക്കിയാല്‍ ടിക്കറ്റ് നിരക്ക് കുറച്ച് അതിലൂടെ പ്രേക്ഷകരെ തിരിച്ചുപിടിക്കാനാകുമെന്നാണ് ഫിലിം ചേംബര്‍ പ്രതീക്ഷിക്കുന്നത്.