പാലത്തായി പീഡനക്കേസ് ; കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ

വിവാദമായ പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ. കുട്ടിയുടെ ലൈംഗികാവയവത്തില്‍ ക്ഷതം സംഭവിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഒഴിവാക്കി. ഇര പീഡിപ്പിക്കപ്പെട്ടെന്ന സഹപാഠിയുടെ വെളിപ്പെടുത്തലും കുറ്റപത്രത്തിലില്ല. കുറ്റപത്രത്തിലുള്ള 19 സാക്ഷികളില്‍ ആറു പേരും പോലീസ് ഉദ്യോഗസ്ഥരാണ്. അതേസമയം അധ്യാപകന്‍ അടിച്ചെന്ന് മാത്രം മൊഴി നല്കിയ എട്ട് കുട്ടികളെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ പാലത്തായിയില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ പത്മരാജന്‍ പ്രതിയായ കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത് സുപ്രധാനമായ പല രേഖകളും മറച്ചുവെച്ചാണ്. കുട്ടിയുടെ ലൈംഗികാവയവത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈ 16നാണ് പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകാനിരിക്കെ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തു. കേസിലെ നിര്‍ണായകമായ മറ്റൊരു മൊഴിയായിരുന്നു ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. ഇതും കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടില്ല.

ദുര്‍ബല സാക്ഷിമൊഴികളുള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സംഭവം ആദ്യമുതല്‍ക്ക് ഒതുക്കി തീര്‍ക്കാന്‍ ആണ് പോലീസ് ശ്രമിച്ചത്. ശക്തമായ ജനവികാരം ഉയര്‍ന്നതിന് ശേഷമാണു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത് തന്നെ. അതുപോലെ സര്‍ക്കാര്‍ തലത്തിലും കേസില്‍ യാതൊരുവിധ ഇടപെടലുകളും ഇല്ല.