കേരളത്തില്‍ അടുത്ത വര്‍ഷം ‘ഡോക്ടര്‍ ക്ഷാമം’ എന്ന് മുന്നറിയിപ്പ്

കൊറോണ വ്യാപനം കാരണം നിര്‍ത്തിവെച്ച MBBS പഠനം സംസ്ഥാനത്ത് പുനരാരംഭിചില്ലെങ്കില്‍ അടുത്ത വര്‍ഷം കേരളത്തില്‍ ‘ഡോക്ടര്‍ ക്ഷാമം’ വരുമെന്ന് ആരോഗ്യ സര്‍വകലാശാല മുന്നറിയിപ്പ്. കൊറോണ ചികിത്സ പരിമിതപ്പെടുത്തി MBBS ക്ലാസുകള്‍ പുനരാരംഭിക്കണ0 എന്നാണ് സര്‍വകലാശാല ആവശ്യപ്പെടുന്നത്. ഗുരുതര രോഗത്തിന് ചികിത്സയില്‍ കഴിയുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലും കൊറോണ പോസിറ്റീവാകുന്ന രോഗികളുടെ ചികിത്സ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്കും മാറ്റണമെന്നാണ് ആവശ്യം. അവസാന വര്‍ഷ MBBS വിദ്യാര്‍ത്ഥികള്‍ക്ക് നടത്തേണ്ട പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഇപ്പോള്‍ പുനരാരംഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതോടെ MBBS പഠനം ഓണ്‍ലൈനാക്കിയിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കിയത്.എന്നാല്‍, തീയറി ക്ലാസുകള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും ആശുപത്രികളിലെ രോഗികളെ കണ്ടും ചികിത്സിച്ചും നടത്തേണ്ട പ്രാക്ടിക്കല്‍ ക്ലാസുകള്‍ മുടങ്ങി.

30 മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള 3500 MBBS വിദ്യാര്‍ത്ഥികളാണ് ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നത്. പിജി വിദ്യാര്‍ത്ഥികളും MBBS ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളും മാത്രമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ സേവനത്തിലുള്ളത്. പഠനം പൂര്‍ത്തിയാക്കി 1000 പിജി വിദ്യാര്‍ത്ഥികള്‍ ഉടന്‍ ആശുപത്രികളില്‍ സേവനത്തിനെത്തും. ഇതുപോലെ MBBS വിദ്യാര്‍ത്ഥികളുടെ പഠനവും, ക്രമീകരിക്കണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. മെഡിക്കല്‍ കോളേജുകളിലെ കൊറോണ വൈറസ് ചികിത്സ നിയന്ത്രിച്ചാല്‍ പ്രാക്ടിക്കല്‍ പൂര്‍ത്തിയാക്കാം. ഇതിനെല്ലാം പുറമെ, തോറ്റ 1400 വിദ്യാര്‍ത്ഥികള്‍ അഡീഷണല്‍ ബാച്ചായി പുറത്തുണ്ട്. ഒന്നര മാസത്തിനുള്ളില്‍ ഇവരുടെ പഠനവും പരീക്ഷയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സര്‍വകലാശാല അറിയിച്ചു.