അട്ടപാടിയില്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമം

സംസ്ഥാനത്ത് പോലീസിനെതിരെ വാര്‍ത്ത വരാത്ത ഒരു ദിവസം പോലും ഇല്ലാതായി എന്ന് വേണമെങ്കില്‍ പറയാം. കൊറോണയുടെ പേരില്‍ സാധാരണക്കാരുടെ മേല്‍ കുതിര കയറുന്ന കേരളാ പോലീസ് ഇത്തവണ അട്ടപ്പാടിയില്‍ ആദിവാസി ഊരില്‍ ഊരുമൂപ്പനെയും മകനെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി. ഷോളയൂര്‍ വട്ട്ലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി. മുരുകന്റെ 17 വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്.

പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വലിയ പ്രശ്നമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.ഈ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയപ്പോഴാണ് സംഭവം. അറസ്റ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ ഷോളയൂര്‍ പൊലീസ് സ്റ്റേഷന് മുമ്പിലും ഇപ്പോള്‍ അഗളി എഎസ്പി ഓഫീസിനു മുന്നിലും പ്രതിഷേധിക്കുകയാണ്.

അട്ടപ്പാടി വട്ട്ലക്കി ഊരിലെ സംഭവങ്ങളില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എ.എസ്.പി പതം സിങ് അറിയിച്ചു. ആദിവാസി ബാലനെ മര്‍ദിച്ച സംഭവത്തിലും ഷോളയൂര്‍ സിഐക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ഇന്ന് പ്രതിഷേധവുമായി ഒത്തു കൂടിയ സമരക്കാര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നും എ.എസ്.പി പറഞ്ഞു.