റോഡ് തടഞ്ഞു ഷൂട്ടിങ് ; കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

നടന്‍ ജോജുവിന്റെ പെരുമാറ്റത്തില്‍ പ്രതികാര നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്സ്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സിനിമ പ്രവര്‍ത്തകര്‍ വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു . റോഡിന് നടുവിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത് എന്നാണ് ആരോപണം. അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായി. ഇതേതുടര്‍ന്നാണ് ചിറക്കടവ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തിയ മറ്റൊരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് അവര്‍ക്കിടയില്‍ ചെറിയ തോതില്‍ വാക്ക്തര്‍ക്കത്തിന് കാരണമായി. പിന്നാലെ സിനിമ സെറ്റിലുള്ളവരുമായും പ്രവര്‍ത്തകര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.

പ്രതിഷേധ പ്രകടനത്തിനിടെ നടന്‍ ജോജു ജോര്‍ജിനെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് എന്നാണ് വിവരം. അതേസമയം, ജോജുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ചില നേതാക്കള്‍ വീണ്ടും രൂക്ഷവിമര്‍ശനം നടത്തിയതോടെ നടന്‍ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടരുകയാണെന്നും ഇതില്‍ ഇടപെടല്‍ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജോജുവിന്റെ ആവശ്യം.