ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു

പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്കും അവിടെ നിന്ന് തുടര്‍വിമാനത്തില്‍ യുഎസിലേക്കുമാണ് യാത്ര. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. യാത്ര പോകുന്ന വിവരം ഇന്നലെ ഫോണില്‍ ഗവര്‍ണ്ണാറേ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

2018 ലും മേയോ ക്ലിനിക്കില്‍ പിണറായി ചികിത്സ തേടിയിരുന്നു. തുടര്‍ പരിശോധനകള്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തേണ്ടതായിരുന്നു. ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരും. ഇ-ഫയല്‍ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളില്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു. 2018 ല്‍ അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്ന അന്ന് മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ – ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്. ഇത്തവണയും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.സര്‍ക്കാര്‍ ചെലവിലാണ് യാത്ര.