രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം മറ്റുള്ള പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെച്ചു മുഖ്യമന്ത്രി

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്ന കേരളത്തില്‍ കുറ്റം മുഴവന്‍ എതിര്‍ പാര്‍ട്ടികളുടെ തലയില്‍ കെട്ടി വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ സി പി എം പ്രവര്‍ത്തകര്‍ പ്രതിയായ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി മനഃപൂര്‍വ്വം മറച്ചു വെച്ചു. കിഴക്കമ്പലത്ത് സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ദീപു എന്ന യുവാവിന്റെ കൊലപാതകം വാക്കു തര്‍ക്കമായിട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് നടന്ന കൊലപാതക കേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായി. എന്നാല്‍ 25 . 5. 2016 മുതല്‍ 19 . 5 . 2021 വരെയുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1516 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്ക് എതിരെ 86390 അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോണ്‍ഗ്രിസന്റേത്. ധീരജ് കൊലപാതകത്തെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചു. കൊലപാതകങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം പരസ്യ പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിലെ സ്ഥിതി ഭയാനകം എന്നായിരുന്നു എന്‍ ഷംസുദ്ധീന്‍ എംഎല്‍എ പറഞ്ഞത്. തലശ്ശേരിയില്‍ ആര്‍എസ്എസ് ആണ് പ്രതികള്‍ എങ്കില്‍ കിഴക്കമ്പലത്തു സിപിഎം ആണ് പ്രതികള്‍. തലശ്ശേരിയില്‍ സ്വന്തം പാര്‍ട്ടിക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷുംസുദ്ധീന്‍ കുറ്റപ്പെടുത്തി. ടിപി കേസ് പ്രതികള്‍ എല്ലാം ഇപ്പോള്‍ പുറത്താണ്. അനുപമയുടെ കേസ് അടക്കം പോലീസിന്റെ വീഴ്ച്ചയാണെന്നും ഷംസുദ്ധീന്‍ പറഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മുകാര്‍ പ്രതികളായ കൊലപാതകങ്ങള്‍ വാക്ക്തര്‍ക്കമായി സഭയില്‍ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനെയും ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും കൊല ചെയ്തത് സിപിഐഎമ്മുകാരാണെന്നത് പിണറായി വിജയന്‍ മറച്ചുവെക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.