മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്

എറണാകുളം: സീറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ പ്രഖ്യാപിച്ചു. 2018 മുതല്‍ ഷംഷാബാദ് രൂപതയുടെ മെത്രാനാണ് ബിഷപ്പ് റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി അദ്ദേഹം ചുമതലയേല്‍ക്കും. വത്തിക്കാനിലും സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലും പുതിയ ഇടയനെ ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്.

1956 ഏപ്രില്‍ 21-നായിരുന്നു മാര്‍ റാഫേല്‍ തട്ടിലിന്റെ ജനനം. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1980 ഡിസംബര്‍ 21-ന് തൃശൂര്‍ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തൃശൂര്‍ രൂപതയുടെ സഹായ മെത്രനായി 2010-ല്‍ നിയമിക്കപ്പെട്ടു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാര്‍ തട്ടില്‍.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു.