പളനി സ്വാമി വിശ്വാസ വോട്ട് നേടി

പഴനിസാമി വിശ്വാസവോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. സംഘര്‍ഷമുണ്ടാക്കിയ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്. ഡിഎംകെ-കോണ്‍ഗ്രസ് അംഗങ്ങളെയാണ് സ്പീക്കര്‍ പുറത്താക്കിയത്. രണ്ട് തവണ നിര്‍ത്തിവെച്ചശേഷം മൂന്ന് മണിക്ക് സഭ ചേര്‍ന്നാണ് വി്വൊസ വോട്ടെടുപ്പ് നടന്നത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ വോട്ടെടുപ്പ് തുടരാനുള്ള സ്പീക്കറുടെ തീരുമാനത്തെ തുടര്‍ന്നാണ് രണ്ടു തവണയും അക്രമവും സഭ നിര്‍ത്തിവെക്കലും ഉണ്ടായത്. നേരത്തെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തെ ഘെരാവോ ചെയ്തു. ഒരു ഡിഎം.കെ അംഗം സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു. ശേഷം കസേരകളും മേശയും തകര്‍ത്തു. മൈക്രോഫോണ്‍ എടുത്തെറിഞ്ഞു. അതിനിടെ, പൊലീസ് സഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. ഇതിനെ തുടര്‍ന്ന് സ്പീക്കറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. സഭ ഒരു മണിവരെ നിര്‍ത്തിവെക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പിനായി 11 മണിക്കാണ് സഭ ചേര്‍ന്നത്.

മുഖ്യമന്ത്രി പളനി സ്വാമി തുടര്‍ന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ‘ഈ സര്‍ക്കാര്‍ ഇവിടത്തെ എം.എല്‍എമാരില്‍നിന്നു വിശ്വാസം തേടുന്നു എന്ന ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. 38 അംഗങ്ങള്‍ വീതമുള്ള ആറു ബ്ലോക്കുകളിലായാണ് സഭാംഗങ്ങള്‍ ഇരുന്നിരുന്നത്. ഇവരുടെ വോട്ടുകള്‍ കൃത്യമായി എടുക്കാന്‍ ആറു ബോക്‌സുകളുണ്ട്. ഓരോ ബോക്‌സിലും ഓരോ നിയമസഭാ സെക്രട്ടറിമാര്‍. വിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണമെന്ന് ഓരോ ബ്ലോക്കുകളോടും സ്പീക്കര്‍ ആവശ്യപ്പെടും. ആര് അനുകൂലിക്കുന്നു, എതിര്‍ക്കുന്നു, വിട്ടു നില്‍ക്കുന്നു എന്നീ വിവരങ്ങള്‍ സെക്രട്ടറിമാര്‍ എണ്ണിയെടുക്കും. ഇവര്‍ ഈ വിവരം സ്പീക്കര്‍ക്ക് കൈമാറും. ഇതായിരുന്നു രീതി. എന്നാല്‍, തുടക്കത്തില്‍ തന്നെ ഡിഎംകെ നേതാവ് എം കരുണാനിധി എഴുന്നേറ്റ് നിന്ന് രഹസ്യ വോട്ടെുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശശികല പക്ഷത്തെ പ്രമുഖനായ സ്പീക്കര്‍ ഇതിന് അനുവദിച്ചില്ല.