മലയാളികള്‍ അരിയാഹാരം കഴിക്കുന്നത് നിര്‍ത്തേണ്ടിവരും ; അരി വില കുതിയ്ക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് അരിയ്ക്ക് പൊള്ളുന്ന വില. ചില്ലറ വിപണിയില്‍ കിലോ ഗ്രാമിന് പത്ത് രൂപയിലേറെയാണ് വര്‍ദ്ധന.അരിവില കിലോഗ്രാമിന് നാല്‍പ്പത്തഞ്ച് വരെയാണ് ഉയര്‍ന്നത്. ഇനിയും വില കൂടുമെന്നാണ് ചെറുകിട വ്യാപാരികള്‍ നല്‍കുന്ന സൂചന.സംസ്ഥാനത്തേക്ക് കൂടുതലായി അരി എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. പിന്നെ തമിഴ്നാട്ടില്‍ നിന്നും. ഈ സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമാണ്. ഇത് ഉദ്പാദനം കുറച്ചു. ഇതോടെ അരിവരവ് കുറഞ്ഞു. ഇതാണ് ചില്ലറവിപണിയില്‍ അരിവില കുതിച്ചുയരാന്‍ ഇടയാക്കിത്.പഞ്ചസാര വിലയും കൂടിയിട്ടുണ്ട്. കിലോഗ്രാമിന് മുപ്പത്തെട്ടില്‍ നിന്ന് നാല്‍പ്പത്തിനാല് രൂപയിലെത്തി നില്‍ക്കുകയാണ് പഞ്ചസാര വില. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് അരിവില കൂടി വരുന്നത്. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന കാരണം. റേഷന്‍ പ്രതിസന്ധി മൂലം പൊതുവിപണിയില്‍ ആവശ്യക്കാര്‍ കൂടിയതും അരിവില കൂടാനിടയാക്കി. ആവശ്യക്കാര്‍ ഏറെയുള്ള മട്ട,കുറുവ,ജയ എന്നിവക്കാണ് പൊള്ളുന്ന വില. പത്ത് രൂപയോളം കൂടി കിലോ ഗ്രാമിന് നാല്‍പ്പത്തഞ്ച് രൂപ വരെയെത്തി.പൊന്നിക്ക് മുപ്പത്ത് രൂപ ഉണ്ടായിരുന്നത് മുപ്പത്തെട്ടായി.ബോധനക്ക് മാത്രമാണ് വിലക്കുറവ്. ഒരു കിലോഗ്രാമിന് മുപ്പത് രൂപ. അതേസമയം ഏപ്രിലില്‍ നേരിയ ആശ്വാസം ലഭിച്ചുതുടങ്ങും. അപ്പോഴേക്കും ആന്ധ്രയില്‍ വിളവെടുപ്പ് കഴിഞ്ഞ് അരി കേരളത്തിലേക്ക് എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ വിലയില്‍ നേരിയ കുറവ് വന്നേക്കും എന്നും പറയപ്പെടുന്നു.