ഈഗിളിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരു വര്‍ഷം തടവും 100000 ഡോളര്‍ പിഴയും

പി.പി. ചെറിയാന്‍

വെര്‍ജീനിയ: പോണ്ടില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങളെ വേട്ടയാടി പിടിച്ചിരുന്ന ഈഗിളിനെ വെടിവെച്ചിടുകയും വാഹനം കയറ്റി കൊല്ലുകയും ചെയ്ത കേസ്സില്‍ വെര്‍ജീനിയായില്‍ നിന്നുള്ള അലന്‍ താക്കര്‍ (62) കുറ്റക്കാരനാണെന്ന് ഫെഡറല്‍ കോടതി. കണ്ടെത്തി. ജുലൈ 11 ചൊവ്വാഴ്ച്ചയാണ് കോടതി. പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒക്ടോബര്‍ 23 ന് വിധി പറയുന്നതിനായി മാറ്റിവെച്ചതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഒരു വര്‍ഷം തടവും 100,000 ഡോളര്‍ പിഴയുമാണ് ഈ കേസ്സില്‍ ലഭിക്കുവാന്‍ സാധ്യതയെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഈഗിളിനെ വെടിവച്ചിടുകയും വെടിയേറ്റ് വീണതിനുശേഷം വാഹനം കയറ്റി കൊല്ലുകയായിരുന്നുവെന്ന് അലന്‍ സമ്മതിച്ചു.

മീനിനെ പിടിക്കുന്നതു ശീലമാക്കിയ ഈഗിളിനെ വാണിങ്ങ് ഷോട്ട് നല്‍കി മാറ്റാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതുകൊണ്ടാണ് വെടിവെച്ചിട്ടതെന്ന് അലന്‍ പറഞ്ഞു. ഈഗിളിനെ കൊല്ലുന്നത് ഗുരുതര കുറ്റമായിട്ടാണ് കണക്കാക്കുന്നത്.