വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇടവക വികാരി ; പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നെന്നും വികാരി

തിരുവനന്തപുരം: വീട്ടമ്മയുടെ പരാതിയില്‍ ജയിലിലായ കോവളം എം.എല്‍.എ. എം വിന്‍സെന്റിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് ഇടവകവികാരി. ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവക വികാരി ജോയ് മത്യാസാണ് താന്‍ ഇടവകാംഗമായ എം.എല്‍.എയ്‌ക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്.

പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നതായി പുരോഹിതന്‍ പറഞ്ഞു. ഈ വീട്ടമ്മ എന്നെ കാണാന്‍ വേണ്ടി വന്നിരുന്നു. അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ എന്നോട് പറയുകയുണ്ടായി. മറ്റ് കാര്യങ്ങളൊന്നും എന്നോട് പറഞ്ഞിട്ടില്ല. വിന്‍സെന്റിന് എതിരായിട്ടൊന്നും എന്നോട് പറഞ്ഞിട്ടില്ല. അത് പോല തന്നെ അവര്‍ ഒരു കാരണവശാലും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടതിനേക്കുറിച്ചോ എന്നോട് പറഞ്ഞിട്ടില്ലെന്നും ഫാദര്‍ പറഞ്ഞു

മാധ്യമങ്ങള്‍ വളച്ചൊടിച്ച് പുരോഹിതനും കന്യാസ്ത്രീയും ഇക്കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തി എന്ന തെറ്റായ ധാരണയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വന്ന് കണ്ടിരുന്നെന്നും താന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അവരെ ബോധിപ്പിച്ചതെന്നും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.